Sunday, August 21, 2016

സ...സ്വാൻ


സമയത്തിനു മുന്നേ ഓടാൻ ശ്രമിക്കുന്ന മനുഷ്യർ... അവർ ഓടുന്നത് അവരുടെ അന്ത്യത്തിലേക്കാണെന്നു ഓർക്കുന്നേയില്ല.
ഓടുന്നവർ എവിടെയും ആദ്യം എത്തുമല്ലോ. പതുക്കെ നടക്കുന്നവർ ജീവിതം ആസ്വദിച്ച് പതുക്കെ എത്തുന്നു. അവരുടെ അന്ത്യത്തിലേക്ക്‌. എന്നാലും അധികപേരും ഓടിക്കൊണ്ടിരിക്കുന്നു. എല്ലാം വെട്ടിപ്പിടിച്ച് മുന്നേറി അജയ്യനായി ഓടിക്കൊണ്ടിരിക്കുന്നു...
ഈ ഓട്ടത്തിലാണ് ഞാനും. 9 മണിക്ക് മുന്നേ മോളെ സ്‌കൂളിൽ വിടണം. സ്‌കൂൾഗെയ്റ്റിന് മുന്നിൽ കാറും നിർത്തി മോളുടെ കയ്യും പിടിച്ച് ഒരു ഓട്ടമാണ്. അവളുടെ കുഞ്ഞിക്കാലുകൾ എന്നോടോപ്പൊമെത്താൻ പാടു പെടുന്നുണ്ടാകും.അവളെ ക്‌ളാസ്സിലാക്കി തിരിച്ചു ഓടുമ്പോൾ ഹൃദയം വിങ്ങുന്നുണ്ടാവും, ഒരു മിനിറ്റ് അവിടെ നിന്ന്, അവൾക്കൊരു ഉമ്മ കൊടുത്തു, 'വൈകീട്ട് വേഗം വരാം'എന്ന് പറഞ്ഞു പിരിഞ്ഞു പോരാൻ സമയമില്ലല്ലോ എന്നോർത്ത്. ആ വിങ്ങലുമായി പിന്നെയും ഓട്ടമാണ്,9:30-ക്ക് മുന്നേ ഓഫീസിൽ എത്താനുള്ള പാച്ചിൽ. ക്ലോക്കിലെ മിനിറ്റ് സൂചിയോടാണ് മത്സരം, അല്ലെങ്കിൽ കാറിൽ മിന്നിമറയുന്ന ഡിജിറ്റൽ ക്ലോക്കിലെ അക്കങ്ങളോടാണ് മത്സരം.
തിരക്കിനിടയിലും പക്ഷെ, ആ കാഴ്ച ഞാൻ കാണാതെ പോകാറില്ല. സ്‌കൂളിന്റെ മുന്നിലുള്ള ഗുൽമോഹറിനു കീഴിൽ ഏതോ സ്‌കൂൾ ബസ് കാത്തുനിൽക്കുന്ന ഒരമ്മയും മകളും. ജീവിതം നടന്നാസ്വദിക്കുന്നവർ. ഋതുക്കൾക്കനുസരിച്ച് മാറിവരുന്ന നിറങ്ങൾക്ക് കീഴിൽ മാറ്റമില്ലാതെ നിൽക്കുന്ന രണ്ടുപേർ. മൂന്ന് - നാല്  വർഷത്തിനുള്ളിൽ കൗമാരത്തിലേക്ക്
https://img0.etsystatic.com/000/0/5359982/il_570xN.311421284.jpg
കാലെടുത്തുവെക്കാൻ വെമ്പൽ കൊള്ളുന്ന യൂണിഫോമിൽ പൊതിഞ്ഞ ഒരു കുഞ്ഞു ശരീരം. നീണ്ട ചുരുളൻ മുടി വൃത്തിയായി ചീകി ഭംഗിയായി കെട്ടിയിരിക്കുന്നു. കുഞ്ഞുങ്ങളുടെ മുടി ശ്രദ്ധിക്കാൻ നേരമില്ലാത്തത് കൊണ്ട് വെട്ടിയൊതുക്കുന്ന അമ്മമാരുടെ ഇടയിൽ ഇങ്ങനെയും ഒരു അമ്മയോ? പക്ഷെ പതിവിനു വിപരീതമായി ആ മോളുടെ സ്‌കൂൾ ബാഗ് അവളുടെ ചുമലിലാണ് തൂക്കിയിരുന്നത്. ഓഫീസിൽ പുതുതായി ജോലിക്കു വരാറുള്ള ഫ്രഷേഴ്‌സിന്റെ ഫയലുകൾ  പോലും അവരുടെ മാതാപിതാക്കളുടെ കയ്യിലായിരിക്കും. ഇത് തീർത്തും വ്യത്യസ്തമായ കാഴ്ചയായിരുന്നു. നിത്യകാഴ്ചയുടെ പരിചയമുണ്ടായിട്ടും സമക്കുറവുമൂലം ഞാനാ ബന്ധം ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കി. കാർ ഓടിച്ചു പോകുമ്പോൾ എന്റെ കണ്ണുകൾ എന്നും റിവ്യൂ മിററിൽ ചെന്ന് പതിക്കും - ഓടുന്ന ലോകത്തിനു നടുവിൽ സ്നേഹത്തിന്റെ കൂടുകൂട്ടി അതിൽ ലയിച്ച് കൈകോർത്ത് നിൽക്കുന്ന അമ്മയും മകളും.
അന്ന് മോളെ ക്ലാസ്സിലാക്കാൻ ചെന്നപ്പോൾ അനീഷിന്റെ അമ്മയും ടീച്ചറും എന്തോ സംസാരിച്ചു നില്കുന്നത് കണ്ടു. അനീഷ് മോളുടെ ക്ലാസ്സിൽ പഠിക്കുന്നു. അനീഷിനെ കണ്ട മോളുടെയും മോളെ കണ്ട അനീഷിന്റെയും കണ്ണുകൾ വികസിക്കുന്നത് ഞാൻ കണ്ടു. നിർമ്മലമായ സ്നേഹം. പ്ലാസ്റ്റിക്കല്ലാത്ത പുഞ്ചിരി. ഈ കുരുന്നുകൾ വളയരുമ്പോൾ അവരുടെ കൂടെ ഈ പുഞ്ചിരിയും വരളുമല്ലോ  എന്ന് ഞാൻ നെടുവീർപ്പിട്ടു. മോളുടെ കയ്യിൽ ബാഗ് ഏൽപ്പിക്കുമ്പോൾ അനീഷിന്റെ 'അമ്മ പറയുന്നത് ഞാൻ കേട്ടു, "ക്ലാസ്സിൽ ശ്രദ്ധിക്കില്ല, ഇഡിയറ്റ് !". തലയുയർത്തി നോക്കിയപ്പോൾ കണ്ടത്, അനീഷിന്റെ ചെവി പിടിച്ച് തിരിക്കുന്ന അവന്റെ അമ്മയെ നോക്കി വല്ലാതെയായി നിൽക്കുന്ന ടീച്ചർ!
മോളെ ക്ലാസ്സിൽ വിട്ടു തിരിച്ചു നടക്കുമ്പോൾ, അനീഷിന്റെ അമ്മയെ വീണ്ടും കണ്ടു. 'അമ്മ എന്നോടൊപ്പം കൂടി.
"എന്താ പ്രശനം?" ഞാൻ ചോദിച്ചു.
"കഴിഞ്ഞ ക്ലാസ് ടെസ്റ്റിൽ മാച്ച് ദി ഫോള്ളോവിങ്ങിൽ  'S' എന്ന ലിറ്ററിന് ഒരു സ്വാനിന്റെ പിക്ചർ അന്ന് കൊടുത്തിരുന്നത്. സ്വാൻ ഇവന്റെ ബുക്കിൽ ഇല്ല. ഞാൻ പഠിപ്പിച്ചുമില്ല. അത് കാരണം അവന്റേതു തെറ്റി. ഒരു മാർക് പോയി." 'അമ്മ പറഞ്ഞു നിർത്തി. ഒരു നിമിഷം കഴിഞ്ഞു വീണ്ടും തുടർന്ന്, " ഞാൻ ടീച്ചറോട് അതെ പറ്റി ചോദിച്ചതാ. അപ്പൊ അവർ പറയുന്നത് എല്ലാ ലെറ്റേഴ്സിനും ബുക്കിൽ ഇല്ലാത്ത  ഒരു എക്സ്ട്രാ വേർഡ് പഠിപ്പിക്കും എന്നാ. കുട്ടി ക്ലാസ്സിൽ ശ്രദ്ധിക്കുണ്ടോ എന്നറിയാൻ. " ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. എന്റെ സമയം ഓടുന്നുണ്ടായിരുന്നു. എന്റെ നിർവികാരത പക്ഷെ അവരെ കൂടുതൽ ഉത്സാഹവതിയാക്കി. "എന്തായാലും കംപ്ലൈന്റ്റ് ചെയ്തത് നന്നായി എന്ന് തോന്നുന്നു. ഇനി മുതൽ ടീച്ചർ പഠിപ്പിക്കുന്ന ആ എക്സ്ട്രാ വേർഡ് നോട്ട് ബുക്കിൽ എഴുതി അയക്കാം എന്ന് പറഞ്ഞിട്ടുണ്ട്." ഒരു വിജയിയെ പോലെ അവർ  പറഞ്ഞു.
കണ്ണുകൾ നിറഞ്ഞു മുഖം ചുവന്നു ചെവി തടവിയുള്ള അനീഷിന്റെ ആ നിൽപ് കണ്ടാൽ ഏതു ടീച്ചറും അങ്ങിനേ പറയൂ.
സംസാരിച്ചു നിന്നും സമയം പോയത് കാരണം ഇന്ന് ആ ചുകന്ന ഗുല്മോഹറിന് ചുവട്ടിൽ 'അമ്മ തനിച്ചെ  ഉണ്ടായിരുന്നുള്ളൂ.  അന്ന് ആ അമ്മയുടെ മഖത്ത് എന്തെന്നില്ലാത്ത പ്രകാശം, സന്തോഷം. ഏതായാലും  സമയം  പോയി. ഇനി കുറച്ച് വൈകിച്ചെക്കാം എന്ന ചിന്ത എന്നെ ആ അമ്മയോട് സംസാരിക്കാൻ പ്രേരിപ്പിച്ചു. അമ്മയുടെ മുഖത്തെ സന്തോഷവും എന്നെ അവരിലേക്ക്‌ അടുപ്പിച്ച്.
"ഇന്ന് നല്ല സന്തോഷത്തിലാണല്ലോ!" ഞാൻ പറഞ്ഞു.
"ഹും ... അതെ. സന്തോഷത്തിലാ. ഇന്ന് എന്റെ മോള് 'സ' എന്ന അക്ഷരം ഉച്ചരിക്കാൻ പഠിച്ചു ." അഭിമാനം നിറഞ്ഞ വാക്കുകൾ. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല.
"സായോ?" ഞാൻ ചോദിച്ചു.
"അതെ. സ. അവൾ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാ. സ്പെഷ്യൽ സ്‌കൂളിലാ പഠിക്കുന്നത്. കുറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയാണ് അവൾ 'സ' എന്ന ശബ്ദമുണ്ടാക്കാൻ പഠിച്ചതു."
ആ അമ്മയുടെ ഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹവും അഭിമാനവും സന്തോഷവറും ആ പ്രദേശത്തെയാകെ പ്രകാശിപ്പിക്കുന്നതായി എനിക്ക്
തോന്നി. എന്റെ ക്ലോക്കിലെ സൂചികളും മിന്നിമറയുന്ന അക്കങ്ങളും എല്ലാം നിശ്ചലമായി നിന്നു. 

Thursday, January 31, 2013

സല്‍ക്കാരം

"എന്റെ നിലുമോള് പോയി നില്‍ക്കുന്ന വീടാ. അവിടെയുള്ളവരെ എങ്ങിനെയെങ്കിലും സന്തോഷിപ്പിച്ചു വിടണം."
ഉമ്മമ്മാന്റെ കമന്റ്‌ കേട്ടപ്പോള്‍ സജ്നാക്ക് ഓര്‍മ വന്നത് അവളുടെ കോളേജ് ജീവിതമായിരുന്നു. നല്ല മാര്‍ക്കു കിട്ടാന്‍ വേണ്ടി പുറത്ത് നിന്നും വരുന്ന എക്സ്റ്റേര്‍ണല്‍ എക്സാമിനറെ കൊണ്ടുപോയി ഫൈവ് സ്റാര്‍ ഹോട്ടലില്‍ താമസിപിച്ചു നല്ല ഭക്ഷണവും കൊടുത്തു പറഞ്ഞയക്കും. സാധാരണ SFI-കാര്‍ ഫൈവ് സ്റാര്‍ ഹോട്ടല്‍ കണ്ടാല്‍ അറിയാതെ മുദ്രാവാക്യം വിളിക്കുമെന്കിലും ഈ ഒരു കാര്യത്തില്‍ അവര്‍ക്കും നല്ല ഒത്തൊരുമയാണ്. യൂണിയന്‍ ചെയര്‍മാന്‍ സഘാവ് തന്നെ എല്ലാ കാര്യങ്ങളും ശരിക്ക് നോക്കി നടത്തും. ആ സഘാവിന്റെ ചിന്താഗതി തന്നെയാണ് ഇന്ന് ഉമ്മമ്മാക്കും ഉള്ളത്. സ്വന്തം മോള് പോയി താമസിക്കുന്ന വീട്ടുകാരെ ത്രിപ്തിപെടുത്തുക - അവള്‍ക് നല്ല മാര്‍ക്കു വാങ്ങി കൊടുക്കുക. അതിനു വേണ്ടിയാണ് ഉമ്മമ്മ ഈ പെടാ പാടെല്ലാം ചെയ്യുന്നത്.
നിലു സജ്നാന്റെ കുഞ്ഞുമ്മയാണ്, അതായത് ഉമ്മാന്റെ അനിയത്തി. നിലൌഫര്‍ അജ്മല്‍ എന്ന നിലൂനെ കോട്ടക്കലില്‍ നിന്നും കല്യാണം കഴിപ്പിച്ചിരിക്കുന്നത് തലശേരിയിലേക്കാണ്. നല്ല ഒരു ആലോചന വന്നപ്പോള്‍  ദൂരമോന്നും ഇരുകൂട്ടരും ശ്രദ്ധിച്ചില്ല. അജ്മല്‍ എളാപ്പാന്റെ  വീട്ടുകാര്‍ ഒരു പഴയ തറവാട്ടിലെ അംഗങ്ങളാണ്, അതുകൊണ്ട് തന്നെ എല്ലാ മാമൂലുകളും അവിടെയുണ്ട്.
ഇന്ന് അജ്മല്‍ എളാപ്പാന്റെ ഉമ്മയും പെങ്ങളും അടുത്ത വീട്ടിലെ പയ്യനും കൂടി ഇവിടെ വരുന്നുണ്ട്. അവര്‍ വരുന്നെന്നു കേട്ടപ്പോള്‍ തുടങ്ങിയതാ ഉമ്മമ്മക്ക് ഒരു ഹാലിളക്കം. അവര്‍ക്കെന്താ കൊടുക്കുക, അവര്‍ക്കതിഷ്ടമാകുമോ എന്നെല്ലാം ആലോചിച്ചു തല പുകക്കുന്നു.
മലയാളികള്‍ ഭക്ഷണം കൊണ്ട് സ്നേഹം പ്രകടിപ്പിക്കുമെന്നു കേട്ടിട്ടുണ്ട്. അറബികളുടെ ഹൃദയത്തിലേക്കുള്ള വഴി അവരുടെ ആമാശയത്തിലൂടെയാണെന്ന ഒരു പഴഞ്ചൊല്ലുമുണ്ട്. അപ്പൊ ഈ മാപ്പിളമാരുടെ കാര്യം പറയണോ? മലയാളികളുടെ സ്നേഹവും അറബികളുടെ വഴിയും കൂടി വരുമ്പോള്‍ അവര്‍ തീറ്റ പ്രിയന്മാരും സല്കാര പ്രിയകളും ആയില്ലെന്കിലേ അദ്ഭുതമുള്ളൂ.
                     
                                            ***************
ഇന്നലെ തുടങ്ങിയതാ ഒരുക്കങ്ങള്.
"അജ്മലിന്റെ ഉമ്മാക്ക് നെയ്ച്ചോറും ബിരിയാണിയും ഇഷ്ടമല്ല. അപ്പൊ പിന്നെ അവര്‍ക്ക് ചോറ്  വെക്കാം. കൂടെ മീന്‍കറിയും മോരുകറിയും ഉപ്പേരിയും മീന്‍ പൊരിച്ചതും." ഉമ്മമ്മ പറഞ്ഞു.
"വേണമെങ്കില്‍ കോഴി വരട്ടുകയും ചെയ്യാം. വെറും മീന്‍ മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ." ആഇശാത്ത പറഞ്ഞു. വീട്ടു ജോലിക്ക് സഹായത്തിനു വരുന്ന ഇത്തയാണ് ആഇശാത്ത.
"പക്ഷെ അവര്‍ കോഴി കൂട്ടില്ല. അപ്പൊ നമ്മള്‍ക്ക് മട്ടണ്‍ വാങ്ങിക്കാം. എന്നിട്ട് അത് വരട്ടാം." ഉമ്മമ്മ ഓര്‍ത്തെടുത്തു. "പക്ഷെ നിലൂന്റെ നാത്തൂനും ആ പയ്യനും അത് കൊടുക്കാന്‍ പറ്റില്ല. നമ്മള്‍ക് ബിരിയാണിയും വെക്കാം."
"അവര്‍ക്ക് നമ്മുടെ ബിരിയാണി പറ്റുമോ ആവോ. തലശ്ശേരിക്കാര്‍ ബിരിയാണിയില്‍ നല്ല expert ആണ്. നമ്മുടെ ബിരിയാണി അവരുടെ അത്ര നന്നാവില്ല." ആഇശാത്ത പരിഭവപെട്ടു.
"ഒരു കാര്യം ചെയ്യാം. കുറച്ചു നെയ്ച്ചോറും +കുറച്ചു ബിരിയാണിയും വെക്കാം. മട്ടണ്‍ വരട്ടാം, കോഴി കുറച്ചു കറിയും വെക്കാം. പിന്നെ കോഴി പൊരിക്കുകയും ചെയ്യാം."
അങ്ങിനെ വിഭവങ്ങള്‍ തീരുമാനിക്കപ്പെട്ടു. അപ്പൊ ഉപ്പപ്പയ്ക്ക് ഒരു സംശയം, "അവര്‍ രാവിലെ വരുന്നതല്ലേ? അപ്പൊ രാവിലത്തേക്ക് എന്തെങ്കിലും കൊടുക്കേണ്ടേ?"
"ശരിയാ." ഉമ്മമ്മാക്ക് അപ്പോഴാണ് ആ കാര്യം ഓര്മ വന്നത്. സ്വതവേ എല്ലാ കാര്യത്തിനും ഉമ്മമ്മയും ഉപപപ്പയും രണ്ടു അഭിപ്രായക്കാരാണെങ്കിലും ഈ കാര്യത്തില്‍ അവര്‍ക്ക് ഒരേ മനസ്സാണല്ലോ എന്ന് സജ്ന അദ്ഭുതപെട്ടു.
"ആഇശാ ... അപ്പൊ രാവിലെ അവര്‍ക്ക് എന്ത് കൊടുക്കും?" ഉമ്മമ്മാക്കു വീണ്ടും ബി.പ കൂടി.
"കുറച്ച് പത്തിരിയും വെള്ളപ്പവും ഉണ്ടാകാം. മട്ടണ്‍ കറിയും  വെക്കാം. എന്തേയ്?"
"ഹും.... ഇത്തിരി വെജിറ്റബിള്‍ കുറുമയും വെക്കാം. ഇനി രാവിലെ തന്നെ മട്ടന്‍ ഒന്നും ഇഷ്ടപെട്ടില്ലെങ്കിലോ..." ഉമ്മമ്മ മെനു തയ്യാറാക്കി, വോട്ടിനിട്ട് പാസ്സാക്കിയെടുത്തു. അപ്പോഴാണ്‌ ഉമ്മമ്മ സജ്ന അവിടെ നില്കുന്നത് കണ്ടത്.
"ആ.. സജ്ന ഇവിടെ നില്പുണ്ടോ... ഞാന്‍ കണ്ടില്ല. എന്തായാലും നീ ഇവിടെ ഉള്ളത് നന്നായീ. അന്റെ ഹോം സയന്‍സ് വിഭവങ്ങള്‍ ഇവിടെ പരീക്ഷിക്കാമല്ലോ. ഇയ്യ്‌ നാളെ നല്ല വല്ല ഫ്രൂട്ട് സാലാടോ മറ്റോ ഉണ്ടാക്കണം."
ഹോം സയന്‍സ് എടുക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് സജ്ന തന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉമ്മാന്റെ അടുത്ത് നിന്നും അടുക്കളപ്പണിയില്‍നിന്നു രക്ഷപെട്ടു വന്നപ്പോള്‍ ഇവിടെ പന്തം കൊളുത്തി പടയായല്ലോ റബ്ബേ എന്നൊരു നെടുവീര്‍പ്പും വന്നു. ലോകത്തിലുള്ള എല്ലാ ഫ്രൂട്ട് സാലടിന്റെയും റസീപ്പി നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു അതില്‍ കേരളത്തില്‍ കിട്ടുന്ന ചേരുവകള്‍ ഉള്ളത് തപ്പിയെടുത്ത് അതില്‍ നല്ലതെന്നു തോന്നിയ ഒരെണ്ണം തിരഞ്ഞെടുത്തു. വേടിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും തയ്യാറാക്കികൊടുത്തു. ഇന്നലെ സജ്ന ഉറങ്ങുബോള്‍ ഉമ്മമ്മ കിടന്നിട്ടുകൂടി ഇല്ലായിരുന്നു.
                                    **************************
രാവിലെ അടുക്കളയില്‍ നിന്നുള്ള ബഹളം കേട്ടാണ് സജ്ന എണീറ്റത്. കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ പുറത്താകെ ഇരിട്ടു തന്നെ. അടുക്കളയിലെത്ത്തിയപ്പോള്‍ ഉമ്മമ്മ പറയുന്നത് കേട്ടു, " അഞ്ചു മണിക്കുള്ള ട്രെയിനിനു പോന്നാല്‍ ഒരു ഒന്‍പതു മണിക്കിവിടെ എത്താണ്ടിരിക്കില്ല. വേകം ഭക്ഷണം റെഡിയാക്കണം അയിഷാ."
സജ്നാക്ക് അടുക്കളയില്‍ കടന്നതെ ഓര്‍മയുള്ളൂ. പിന്നെ ഒര്മാവരുമ്പോള്‍ കേള്‍കുന്നത് ഉമ്മമ്മാന്റെ ഡയലോഗ് ആണ്, "അയ്യോ ഒന്‍പതു മണിയായി. ഇനി എപ്പോ വേണമെങ്കിലും അവര്‍ എത്തും."
അപ്പോഴേക്കും പത്തിരി, വെള്ളപ്പം, പച്ചക്കറി കുറുമ, മട്ടന്‍ കറി എന്നിവ റെഡിയായിരുന്നു. പിന്നെ ചായയും ബട്ടര്‍ ഫ്രൂട്ട് ജൂസും (ഇനി ബട്ടര്‍ ഫ്രൂട്ട് ജൂസെങ്ങാനും ഇഷ്ടപെട്ടില്ലെന്കില്‍ കുടിക്കാന്‍ ) നാരങ്ങ വെള്ളവും.
നമ്മുടെ റെയില്‍വേന്റെ സമയ നിഷ്ഠ കാരണം അവര്‍ എത്തിയപ്പോള്‍ സമയം പതിനൊന്ന് മണി. അപ്പൊ തന്നെ അവരെ ജൂസ്‌ കൊടുത്തു സല്കരിച്ചു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവരുടെ പ്രധിഷേധമൊന്നും വകവെക്കാതെ ചായയും പലഹാരങ്ങളും വിളമ്പി.
"ഇതൊന്നും വേണ്ടായിരുന്നു. ഞങ്ങള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ചായയും ഭക്ഷണവും കഴിച്ചതാ." നിലുക്കുഞ്ഞിമ്മാന്റെ ഉമ്മ പറയുന്നുണ്ടായിരുന്നു. പക്ഷെ ഉമ്മമ്മ അതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല.
അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഉമ്മംമക്ക് വേറെ ഒരു ബോധോദയമുണ്ടായി - "ഇനി അവര്‍ക്ക് തണുപ്പുള്ള ഫ്രൂട്ട് സലാഡ്‌ ഇഷ്ടമായില്ലെന്കിലോ? അപ്പൊ പിന്നെ കുറച്ചു പായസവും വെക്കാം."
 ഉടനെ ആഇശാത്തയും ഉമ്മയും അതിനുള്ള ഓട്ടത്തിലായി. സജ്നാനെ അതിഥികളെ സല്കരിക്കാനും നിയോഗിച്ചു.
"ഞങ്ങള്‍ക്ക് വേകം പോണം, മോളേ." നിലുക്കുഞ്ഞിമ്മാന്റെ ഉമ്മ സാജനാന്നോടായി പറഞ്ഞു. അവരുടെ കൂടെ വന്ന പയ്യനെ ചൂണ്ടി വീണ്ടും തുടര്‍ന്നു, " ഇവനു അഞ്ചു മണിക്ക് തലശ്ശേരി ഒരു മീറ്റിംഗ് ഉണ്ട്. അതിനു അവിടെ എത്തണം. ഒരു പന്ത്രണ്ടരയോടെ ഇവിടുന്നു ഇറങ്ങണം."
അപ്പൊ ചോറ്, കരി, ഉപ്പേരി, മീന്‍, നയ്ചോര്‍, ബിരിയാണി, ചിക്കന്‍, മട്ടന്‍,...?
സജ്ന ഒരു വിതത്തില്‍ അവിടെ നിന്നും തലയൂരി നേരെ ഉമ്മമ്മാന്റെ അടുത്ത് ചെന്നു. അവര്‍ പായസപ്പണിയിലായിരുന്നു. അത് നിര്‍ത്തിവെക്കാനും ഇവിടെ ഇത് വരെ ഉണ്ടാക്കിയ ഭക്ഷണം ദാനം ചെയ്യാനും ഉപദേശിച്ചു സജ്ന പറഞ്ഞു, "അവര്‍ക്ക് പന്ത്രണ്ടരയ്ക്ക് ഇവിടെ നിന്നും പോണമെന്നാ പറയുന്നത്."
"അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഉച്ച ഭക്ഷണം കഴിഞ്ഞേ അവര്‍ പോകൂ." ഉമ്മമ്മ തറപ്പിച്ചു പറഞ്ഞു. " ഞാന്‍ സംസാരിക്കാം." ഉമ്മമ്മ അവരുടെ അടുക്കലേക്ക് പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു വീണ്ടും അടുക്കളയില്‍ തിരിച്ചെത്തി.
"അവര്‍ക്ക് പെട്ടന്ന് പോണമെത്രെ. ഇനി ഇപ്പൊ എന്ത് ചെയ്യും?"
"എന്നാ പിന്നെ വേകം ഊണും എടുക്കാം. ഒരുമണിക്ക് ഭക്ഷണം കഴിച്ചിട്ട് രണ്ടു മണിക്കുള്ള ട്രെയിനിനു പോയിക്കോട്ടേ." ഉപ്പപ്പ നിര്‍ദേശിച്ചു.
"ഉമ്മമ്മ വീണ്ടും അവരുമായി ചര്‍ച്ച ചെയ്യാന്‍ പോയി.
"ഇനി ഇപ്പൊ ഭക്ഷണമൊന്നും വേണ്ട ഉമ്മാ... ഇനി എങ്ങിനെയാ ഞങ്ങള്‍ ഭക്ഷണം കഴിക്കുക? ഇപോ തന്നെ വയര്‍ ഫുള്ളായി."  നിലുക്കുഞ്ഞിമ്മാന്റെ ഉമ്മ പറഞ്ഞു.
"ഒരു രണ്ടു പത്തിരി തിന്നുമ്പോഴേക്കും വയരെങ്ങിനെ നിറയാനാണ്? നിങ്ങള്‍ വെറുതെ പറയുന്നതാ." ഉമ്മ വിട്ടുകൊടുത്തില്ല.
"മാത്രമല്ല ഇവനു ഒരു മീടിങ്ങും ഉണ്ട്. അവനെ അഞ്ചു മണിക്ക് മുന്നേ ഒഴിവാക്കി കൊടുക്കാം എന്നാ ഒരു ഉറപ്പു കൊടുത്തിട്ടാണ് അവന്‍ ഞങ്ങള്‍ക്ക് കൂട്ടിനു പോന്നത്."
"എന്നാ നിങ്ങള്‍ക്ക് രണ്ടു മണിയുടെ ട്രെയിനിനു പോകാം. ഞങ്ങള്‍ ഒരുമണിക്ക് ഭക്ഷണം വിളമ്പാം."
ഉമ്മമ്മ പിന്നെയും സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. അങ്ങിനെ മനസില്ലാമനസ്സോടെ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. പതിനൊന്നരയോടെ ചായ കഴിച്ചു എണീറ്റവര്‍ പന്ത്രണ്ടരയോടെ വീണ്ടും ഭക്ഷണത്തിനായി ഇരുന്നു. മേല്‍ പറഞ്ഞ വിഭാവള്‍ക്ക് പുറമേ സലാഡും ഫ്രൂട്സും അച്ചാറും ചമ്മന്തിയും തൈരും എല്ലാമുണ്ടായിരുന്നു. കുറച്ചു കഴിച്ചെന്നു വരുത്തി ആശ്വാസത്തോടെ എണീറ്റ അവരുടെ മുന്നിലേക് വീണ്ടും ഫ്രൂട്ട് സലാടിന്റെയും പായസത്തിന്റെയും ബൌളുകള്‍ എത്തി.  നിലുക്കുഞ്ഞിമ്മാന്റെ ഉമ്മാന്റെ മുഖം കണ്ടപ്പോള്‍ സജ്നാക്ക് ശെരിക്കും സഹതാപം തോന്നി. ഫ്രൂട്ട് സലാഡ്‌ എടുത്തവരെ പായസം എടുക്കാനും പായസം എടുത്തവരെ ഫ്രൂട്ട് സലാഡ്‌ എടുക്കാനും നിര്‍ബന്ധിക്കാന്‍ ഉമ്മമ്മ മറന്നില്ല.
എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു രക്ഷപ്പെടലിന്റെ മുഖഭാവമായിരുന്നു അവര്‍ക്കെല്ലാം.
 "കൊല്ലത്തില്‍ ഒന്നോ രണ്ടോ പ്രാവിശ്യം മാത്രമേ അവര്‍ ഇങ്ങോട്ട് വരുന്നുള്ളൂ. അപ്പോഴെങ്കിലും അവര്‍ക്ക് നേരെ ചൊവ്വേ ഭക്ഷണം കൊടുക്കേണ്ടേ?" ഉമ്മമ്മ പറയുന്നുണ്ടായിരുന്നു.
" അജ്മല്‍ന്റെ ഉപ്പാന്റെ അസുഖത്തെ പറ്റി ചോദിക്കാന്‍ സമയം കിട്ടിയില്ല..." ഉപ്പപ്പ പറഞ്ഞു.
"ആ... ഒരു കാര്യവും ചോദിച്ചില്ല. ആകെ തിരക്കായിപ്പോയില്ലേ... ഇനി ഫോണ്‍ ചെയ്തു ചോദിക്കാം ബാക്കി വിശേഷങ്ങള്...", ഉമ്മമ്മ ഒരു നെടുവീര്‍പ്പോടെ കസേരയില്‍ ചാരിയിരുന്നു.



Wednesday, January 30, 2013

തുമ്പി


പാടത്തു പന്ത് കളിക്കുന്ന കുട്ടികളെ നോക്കി തുമ്പി വീണ്ടും ആലോചിച്ചു - മുത്തച്ച്ചന്‍ പറഞ്ഞ കഥയാണോ അതോ  അമ്മ പറഞ്ഞ കഥയാണോ ശരി?
മുത്തച്ച്ചന്‍ പറഞ്ഞ കഥ ഇതാണ് - മുത്തച്ച്ചന്‍ പണ്ട് ഒരു കുട്ടിയുടെ കൂടെ കളിയ്ക്കാന്‍ പോയി. ആ കുട്ടി മുത്തച്ചനു കുളിക്കാന്‍ കുളവും, കളിയ്ക്കാന്‍ കളവും, ഇരിക്കാന്‍ പൊന്‍ തടുക്കും, ഉണ്ണാന്‍ പൊന്‍ തളികയും, കൈ കഴുകാന്‍ വെള്ളികിണ്ടിയും തോര്‍ത്താന്‍  പുള്ളിപ്പട്ടും നല്‍കി. രാജകീയമായിരുന്നു ആ ദിനങ്ങള്‍.. ഇന്നും മുത്തച്ച്ചന്‍ അതോര്‍ത്ത് ചിരിക്കുന്നതും നെടുവീര്‍പ്പിടുന്നതും കാണാം. കുട്ടികളെ മുത്തച്ചനു ഇപ്പോഴും ഇഷ്ടമാണ്.
പക്ഷെ അമ്മ പറഞ്ഞത് മറ്റൊരു കഥയാണ്. അമ്മയെ പിടിച്ച കുട്ടി അമ്മയെ ഒരു കുപ്പിക്കകത്തിട്ടു. പാവം അമ്മ! ആകെ പേടിച്ചു പോയി. കുറെ കഴിഞ്ഞു മറ്റൊരു കുട്ടി അമ്മയുടെ വാലു പോക്കെ പിടിച്ചു അമ്മയെകൊണ്ട് കല്ലെടുപിച്ച്ചു. അമ്മയുടെ കാലു എന്ത് മാത്രം നൊന്തു കാണും! അമ്മയുടെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണീര്‍ അവര്‍ കണ്ടതേയില്ല. ഈ കുട്ടികള്‍ തീരെ കരുണയില്ലാത്തവര്‍ ആണെന്നാണ് അമ്മയുടെ പക്ഷം.
തുമ്പി പിന്നെയും ഒരു പുല്‍നാമ്പില്‍  സംശയിച്ചിരുന്നു. കുട്ടികളേയും  പന്തിനേയും  മാറി മാറി നോക്കിയിരുന്ന തുമ്പി,  പിന്നില്‍ നിന്നും വന്ന വെളുത്തു തടിച്ച ആ പയ്യനെ കണ്ടപ്പൊഴേക്കും പക്ഷെ അവന്റെ കയ്യില്‍ അകപെട്ടു കഴിഞ്ഞിരുന്നു. ചിറക് മുറിച്ചു മാറ്റപെട്ട വേദന ഒരു അലറ്ച്ച്ചയായി  തീരും മുന്പേ പാവം തുമ്പി അവന്റെ ചെരുപ്പിനടിയില്‍ ഞെരിഞ്ഞമര്‍ന്നുപോയി!

Tuesday, January 29, 2013

കവിതകളും ഞാനും.


കവിതകളെ ഞാന്‍ 
വെറുക്കുവാന്‍ ശ്രമിച്ചു.
കുറെ എണ്ണത്തിനെ
ചീന്തിയെറിഞ്ഞു.
ചിലതിനെ ഞാന്‍ 
മനപ്പൂര്‍വം മറന്നു.
ഒരു ചില്ലുകവിതയെ
തച്ചുടച്ചു കളഞ്ഞു .
മനസ്സില്‍ കവിത പെയ്തപ്പോള്‍     
കാറ്റായി അതിനെ വീശിയകറ്റി.
വിരിഞ്ഞു വന്ന കവിതയെ
നുള്ളിയെടുത്ത് 
പേനക്കുള്ളില്‍ തിരുകി.
തെന്നലായ് വന്ന കവിതകളിലെ 
ഓരോ വരികളെയും
 പെറുക്കിയെടുത്ത്
പുഴയിലെറിഞ്ഞു.
അവ ഓളങ്ങളായി പരന്നൊഴുകി. 
എനിട്ടും കവിതയ്ക്ക്
എന്നോട് സ്നേഹമാണ്. 
എന്റെ കണ്ണീരില്‍ പേമാരിയായും 
പുഞ്ചിരിയില്‍ മഞ്ഞുതുള്ളിയായും
എന്റെ മനസ്സില്‍ 
കവിത പെയ്തിറങ്ങുന്നു. 
അങ്ങിനെ വന്നതാണീ കവിതയും

Friday, February 24, 2012

മാതൃത്വം

പണ്ടുപണ്ടോരിക്കല്‍,
എന്റെ കണ്ണീര്‍ തുള്ളികളെ 
ഞാന്‍ ചിപ്പികളില്‍ നിറച്ചു.
കാലങ്ങള്‍ക്കു ശേഷം 
അത് മുത്തുകളായി.
ആ മുത്തുകള്‍ പെറുക്കിയെടുത്ത്,
ഒരു മാലയില്‍ കോര്‍ത്ത്‌,
എന്റെ മക്കള്‍ക്ക്‌ നല്‍കി.
ഇന്നെന്റെ മക്കള്‍
ആ മാലക്കായി
അടിപിടി കൂടുന്നു. 

Friday, October 7, 2011

എന്റെ വെള്ള തട്ടം

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ വല്ല്യുമ്മാക്ക് ഒരു വെള്ളതട്ടമുണ്ടായിരുന്നു. പൊടി പിടിച്ചു നിറം മങ്ങിയ ഒരു വെള്ളത്തട്ടം. വെല്ല്യുമ്മ അതെന്താ വൃത്തിയാക്കി വെക്കാതതെന്നു ഞാന്‍ എപ്പോഴും ആലോചിച്ചിരുന്നു.
പിന്നീട് ഞാന്‍ വലുതായി. എന്റെ ഉമ്മ എനിക്കൊരു വെള്ളത്തട്ടം തയ്പിച്ചു തന്നു. നല്ല വെണ്മയുള്ള തട്ടം. അത് എപ്പോഴും വൃത്തിയാക്കി വെക്കാന്‍ ഞാന്‍ ശ്രമിച്ചു.
പക്ഷേ എന്റെ കയ്യില്‍ നിന്നും അതില്‍ ഒരു പാട് വീണു. ബാക്കി വന്ന ചില്ലറ കൊണ്ട് ആരും അറിയാതെ വാങ്ങിച്ച ഒരു മിഠായിയില്‍ നിന്നും വീണ ചോക്ലേറ്റിന്റെ കറ. നഷ്ടപെട്ട നിഷ്കളങ്കതയുടെ അടയാളം. അത് ആദ്യത്തെ കറ മാത്രമായിരുന്നു. പിന്നീട് വന്ന കറകളില്‍ ഏറ്റവും നിറം കുറഞ്ഞ കറ.
വേനലില്‍ പാടത്തു പന്ത് കളിയ്ക്കാനും മാവില്‍ കേറാനും ആരാന്റെ പറമ്പില്‍ പോയി പറങ്കി അണ്ടി കക്കാനും തോട്ടത്തില്‍ നിന്നും ജാതിക്ക പറിക്കാനും പോയപ്പോള്‍ പാറി വീണ പൊടി തട്ടത്തിന്റെ നിറം മഞ്ഞയാക്കി. ഞാന്‍ ഒരു മരം കേറിപ്പെണ്ണാനെന്നു നാട്ടുകാര്‍ ആ തട്ടം നോക്കിപ്പറഞ്ഞു.
തലയില്‍ പേന്‍ പുഴുത്തപ്പോള്‍ കയ്യില്‍ കിട്ടിയ പേനയുമായി ഞാന്‍ തല ചൊറിഞ്ഞു. തട്ടത്തില്‍ നല്ല നീലപ്പാടുകള്‍ വീണു. ഹീറോ പേനയുടെ റോയല്‍ ബ്ലൂ മഷിയുടെ കറകള്‍. എത്ര കഴുകീട്ടും അത് പിന്നേം പിന്നേം വന്നു, ഞാന്‍ വൃത്തിയും വെടിപ്പുമില്ലാത്ത കുട്ടിയായി മാറി.
കൌമാരത്തില്‍ കൂട്ടുകൂടി നടന്നപ്പോള്‍ വീണ അനുസരണക്കേടിന്റെ കറകള്‍ ഇപ്പോഴും പോയിട്ടില്ല. പേരക്ക മരത്തിന്റെ ചുള്ളികൊണ്ട് അടികിട്ടിയപ്പോള്‍ വീണ പച്ച നിറമുള്ള പാടുകള്‍, ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞപ്പോള്‍ വീണ വര്‍ണാഭമായ പാടുകള്‍.
കൌമാരം കഴിഞ്ഞു യുവത്വത്തിലെക്കും കോളേജിലേക്കും ഞാന്‍ പടികയറി. ഒരിക്കല്‍ ആരോ ചൂണ്ടിക്കാണിച്ചു തന്നപോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, എന്റെ തട്ടത്തില്‍ വൃത്തിയില്ലാത്ത ഒരു കറുത്ത കറ. ഭയങ്കര നാറ്റവും. അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും അന്നെനിക്ക് മനസ്സിലായില്ല. പിന്നീട് യുവത്വം കഴിഞ്ഞു, സിരകളിലെ രക്തം ചൂടാറിയപ്പോഴാണ് എനിക്ക് പിടികിട്ടിയത്, അതെന്റെ കണ്ണിന്റെ കറയായിരുന്നെന്ന്. കണ്ണുകള്‍ താഴോട്ട് തിരിക്കാന്‍ അള്ളാഹു കല്പിച്ച സന്ദര്‍ഭങ്ങളില്‍ ഞാന്‍ അത് ചെയ്യാത്തതിന്റെ ഫലമായി വീണ കറുത്ത പാട്.
പിന്നീടെപ്പോഴോ എന്റെ തട്ടത്തില്‍ വീണ രക്തത്തിന്റേയും മാംസത്തിന്റെയും പാടുകള്‍ ഞാന്‍ കണ്ടില്ല. ഞാന്‍ പാരദൂഷണക്കാരിയായി മാറിയതും ഞാന്‍ അറിഞ്ഞില്ല. കൂട്ടുകാരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു പറഞ്ഞു പരത്തുന്നത് എന്റെ ജോലിയായി. അതോടൊപ്പം എന്റെ തട്ടവും പാടുകള്‍ കൊണ്ട് നിറഞ്ഞു.
ഇന്ന് അവേശങ്ങളും ആഗ്രഹങ്ങളുമില്ലാതായി. യുവത്വം കഴിഞ്ഞു. പുതിയ വഴികളിലൂടെ സഞ്ചരിക്കണമെന്നുണ്ട്. പക്ഷെ അതിനു തട്ടം വൃത്തിയുള്ളതു വേണ്ടേ? ഇത് വെച്ചു നോക്കുമ്പോള്‍ എന്റെ വല്ല്യുമ്മയുടെ തട്ടം വളരെ വൃത്തിയുള്ളതായിരുന്നു, അതില്‍ ഇത്തിരി പോടിയല്ലേ ഉണ്ടായിരുന്നുള്ളൂ! ഞാന്‍ തട്ടം കഴുകാന്‍ തീരുമാനിച്ചു. ആദ്യം സോപ്പ് കൊണ്ട് കഴുകി, കറകള്‍ പോയില്ല. പിന്നെ തിളപ്പിച്ചു. എനിട്ടും കറകള്‍ പോയില്ല. ക്ലോറക്സില്‍ മുക്കി വെച്ചു. എനിട്ടും വിഫലം. കറകള്‍ ശോഭിച്ചങ്ങിനെ നില്‍കുന്നു. ഇനി എന്ത് ചെയ്യും? ഞാന്‍ തലപുകച്ചു.
എന്റെ തട്ടമല്ല, എന്നെയാണ് കഴുകേണ്ടതെന്നു ഞാന്‍ എന്നാണ് മനസ്സിലാക്കുക? എന്റെ ഹൃദയത്തിലാണ് ഈ കറകളൊക്കെയും എന്ന് ഞാന്‍ എന്നാണറിയുക?

Wednesday, August 24, 2011

നിഴല്‍

നിഴല്‍: നിങ്ങളെങ്ങോട്ടാ?
ഞാന്‍ :എവിടെക്കായാലും നിനക്കെന്താ? നിനക്കെന്നെ പിന്തുടര്‍ന്നാല്‍ പോരെ?
നിഴല്‍:എപ്പോഴും പിന്തുടരാന്‍ പറ്റില്ല.
ഞാന്‍ :അതെന്താ?
നിഴല്‍:നീ വെളിച്ചതിലേക്കടുക്കുമ്പോള്‍ ഞാന്‍ നിന്നെ പിന്തുടരാം.പക്ഷെ നീ വെളിച്ചത്തില്‍ നിന്നകലുംബോള്‍ ഞാന്‍, നിന്റെ കറുത്ത രൂപം, മുന്നില്‍ നടക്കും. വെളിച്ചമില്ലാത്ത വീഥികള്‍ എനിക്കിഷ്ടമല്ല. നീ ഇരുളിനെ തേടുമ്പോള്‍,  നീ തനിച്ചാണ് യാത്ര.

Tuesday, August 16, 2011

ഞാന്‍

ജീവിതത്തിലുണ്ട് ഞാനെന്നും
 നിന്‍ ചാരെയെങ്കിലും
മരണത്തിലില്ല; നീ തനിച്ചാണ്
ആ യാത്രയിലെന്നും.

Monday, August 15, 2011

ആഗസ്റ്റ്‌ 15



ഒരിക്കല്‍ കൂടി,
ഒരാഗസ്റ്റ്‌ പതിനഞ്ച്,
ഒരു സ്വാതന്ത്ര്യദിനം.
പതിവുപോലെ
സൂര്യോദയം,
പിന്നെ, അസ്തമയം.
അടിമച്ചങ്ങല
ഒന്നുകൂടി മുറുക്കുവാന്‍,
വിജ്ഞാനത്തിന്‍ വെളിച്ചം
ഊതിക്കെടുത്തുവാന്‍,
അഴിമതിയില്‍
മുങ്ങിക്കുളിക്കുവാന്‍,
ചക്കരഭരണിയില്‍
കയ്യിട്ടുവാരാന്‍,
എന്‍ഡോസള്‍ഫാന്‍ ഇരകളെ
കണ്ടില്ലെന്നു നടിക്കാന്‍,
മുതലാളിത്തത്തിന് മുന്നില്‍
ഓചാനിച്ചു നില്‍കാന്‍,
എന്നിട്ട് തിരിഞ്ഞുനിന്നു
ഞാന്‍ ശക്തനെന്നു പറയാന്‍,
മനസ്സും മസ്തിഷ്കവും
വായുവും വെള്ളവും
വിറ്റുതുലക്കാന്‍,
എല്ലാത്തിനും വേണ്ടി
ഒരു ദിനം കൂടി.
ഒരു ശാംപൈന്‍ തുറന്നു
കെന്‍റുക്കി ചിക്കന്‍ ഫ്രൈയുടെ
മഹത്തായ സാനിദ്ധ്യത്തില്‍
ആഘോഷിക്കുന്നു നാം
നമ്മുടെ നാടിന്റെ