Friday, February 24, 2012

മാതൃത്വം

പണ്ടുപണ്ടോരിക്കല്‍,
എന്റെ കണ്ണീര്‍ തുള്ളികളെ 
ഞാന്‍ ചിപ്പികളില്‍ നിറച്ചു.
കാലങ്ങള്‍ക്കു ശേഷം 
അത് മുത്തുകളായി.
ആ മുത്തുകള്‍ പെറുക്കിയെടുത്ത്,
ഒരു മാലയില്‍ കോര്‍ത്ത്‌,
എന്റെ മക്കള്‍ക്ക്‌ നല്‍കി.
ഇന്നെന്റെ മക്കള്‍
ആ മാലക്കായി
അടിപിടി കൂടുന്നു. 

Friday, October 7, 2011

എന്റെ വെള്ള തട്ടം

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ വല്ല്യുമ്മാക്ക് ഒരു വെള്ളതട്ടമുണ്ടായിരുന്നു. പൊടി പിടിച്ചു നിറം മങ്ങിയ ഒരു വെള്ളത്തട്ടം. വെല്ല്യുമ്മ അതെന്താ വൃത്തിയാക്കി വെക്കാതതെന്നു ഞാന്‍ എപ്പോഴും ആലോചിച്ചിരുന്നു.
പിന്നീട് ഞാന്‍ വലുതായി. എന്റെ ഉമ്മ എനിക്കൊരു വെള്ളത്തട്ടം തയ്പിച്ചു തന്നു. നല്ല വെണ്മയുള്ള തട്ടം. അത് എപ്പോഴും വൃത്തിയാക്കി വെക്കാന്‍ ഞാന്‍ ശ്രമിച്ചു.
പക്ഷേ എന്റെ കയ്യില്‍ നിന്നും അതില്‍ ഒരു പാട് വീണു. ബാക്കി വന്ന ചില്ലറ കൊണ്ട് ആരും അറിയാതെ വാങ്ങിച്ച ഒരു മിഠായിയില്‍ നിന്നും വീണ ചോക്ലേറ്റിന്റെ കറ. നഷ്ടപെട്ട നിഷ്കളങ്കതയുടെ അടയാളം. അത് ആദ്യത്തെ കറ മാത്രമായിരുന്നു. പിന്നീട് വന്ന കറകളില്‍ ഏറ്റവും നിറം കുറഞ്ഞ കറ.
വേനലില്‍ പാടത്തു പന്ത് കളിയ്ക്കാനും മാവില്‍ കേറാനും ആരാന്റെ പറമ്പില്‍ പോയി പറങ്കി അണ്ടി കക്കാനും തോട്ടത്തില്‍ നിന്നും ജാതിക്ക പറിക്കാനും പോയപ്പോള്‍ പാറി വീണ പൊടി തട്ടത്തിന്റെ നിറം മഞ്ഞയാക്കി. ഞാന്‍ ഒരു മരം കേറിപ്പെണ്ണാനെന്നു നാട്ടുകാര്‍ ആ തട്ടം നോക്കിപ്പറഞ്ഞു.
തലയില്‍ പേന്‍ പുഴുത്തപ്പോള്‍ കയ്യില്‍ കിട്ടിയ പേനയുമായി ഞാന്‍ തല ചൊറിഞ്ഞു. തട്ടത്തില്‍ നല്ല നീലപ്പാടുകള്‍ വീണു. ഹീറോ പേനയുടെ റോയല്‍ ബ്ലൂ മഷിയുടെ കറകള്‍. എത്ര കഴുകീട്ടും അത് പിന്നേം പിന്നേം വന്നു, ഞാന്‍ വൃത്തിയും വെടിപ്പുമില്ലാത്ത കുട്ടിയായി മാറി.
കൌമാരത്തില്‍ കൂട്ടുകൂടി നടന്നപ്പോള്‍ വീണ അനുസരണക്കേടിന്റെ കറകള്‍ ഇപ്പോഴും പോയിട്ടില്ല. പേരക്ക മരത്തിന്റെ ചുള്ളികൊണ്ട് അടികിട്ടിയപ്പോള്‍ വീണ പച്ച നിറമുള്ള പാടുകള്‍, ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞപ്പോള്‍ വീണ വര്‍ണാഭമായ പാടുകള്‍.
കൌമാരം കഴിഞ്ഞു യുവത്വത്തിലെക്കും കോളേജിലേക്കും ഞാന്‍ പടികയറി. ഒരിക്കല്‍ ആരോ ചൂണ്ടിക്കാണിച്ചു തന്നപോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, എന്റെ തട്ടത്തില്‍ വൃത്തിയില്ലാത്ത ഒരു കറുത്ത കറ. ഭയങ്കര നാറ്റവും. അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും അന്നെനിക്ക് മനസ്സിലായില്ല. പിന്നീട് യുവത്വം കഴിഞ്ഞു, സിരകളിലെ രക്തം ചൂടാറിയപ്പോഴാണ് എനിക്ക് പിടികിട്ടിയത്, അതെന്റെ കണ്ണിന്റെ കറയായിരുന്നെന്ന്. കണ്ണുകള്‍ താഴോട്ട് തിരിക്കാന്‍ അള്ളാഹു കല്പിച്ച സന്ദര്‍ഭങ്ങളില്‍ ഞാന്‍ അത് ചെയ്യാത്തതിന്റെ ഫലമായി വീണ കറുത്ത പാട്.
പിന്നീടെപ്പോഴോ എന്റെ തട്ടത്തില്‍ വീണ രക്തത്തിന്റേയും മാംസത്തിന്റെയും പാടുകള്‍ ഞാന്‍ കണ്ടില്ല. ഞാന്‍ പാരദൂഷണക്കാരിയായി മാറിയതും ഞാന്‍ അറിഞ്ഞില്ല. കൂട്ടുകാരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു പറഞ്ഞു പരത്തുന്നത് എന്റെ ജോലിയായി. അതോടൊപ്പം എന്റെ തട്ടവും പാടുകള്‍ കൊണ്ട് നിറഞ്ഞു.
ഇന്ന് അവേശങ്ങളും ആഗ്രഹങ്ങളുമില്ലാതായി. യുവത്വം കഴിഞ്ഞു. പുതിയ വഴികളിലൂടെ സഞ്ചരിക്കണമെന്നുണ്ട്. പക്ഷെ അതിനു തട്ടം വൃത്തിയുള്ളതു വേണ്ടേ? ഇത് വെച്ചു നോക്കുമ്പോള്‍ എന്റെ വല്ല്യുമ്മയുടെ തട്ടം വളരെ വൃത്തിയുള്ളതായിരുന്നു, അതില്‍ ഇത്തിരി പോടിയല്ലേ ഉണ്ടായിരുന്നുള്ളൂ! ഞാന്‍ തട്ടം കഴുകാന്‍ തീരുമാനിച്ചു. ആദ്യം സോപ്പ് കൊണ്ട് കഴുകി, കറകള്‍ പോയില്ല. പിന്നെ തിളപ്പിച്ചു. എനിട്ടും കറകള്‍ പോയില്ല. ക്ലോറക്സില്‍ മുക്കി വെച്ചു. എനിട്ടും വിഫലം. കറകള്‍ ശോഭിച്ചങ്ങിനെ നില്‍കുന്നു. ഇനി എന്ത് ചെയ്യും? ഞാന്‍ തലപുകച്ചു.
എന്റെ തട്ടമല്ല, എന്നെയാണ് കഴുകേണ്ടതെന്നു ഞാന്‍ എന്നാണ് മനസ്സിലാക്കുക? എന്റെ ഹൃദയത്തിലാണ് ഈ കറകളൊക്കെയും എന്ന് ഞാന്‍ എന്നാണറിയുക?

Wednesday, August 24, 2011

നിഴല്‍

നിഴല്‍: നിങ്ങളെങ്ങോട്ടാ?
ഞാന്‍ :എവിടെക്കായാലും നിനക്കെന്താ? നിനക്കെന്നെ പിന്തുടര്‍ന്നാല്‍ പോരെ?
നിഴല്‍:എപ്പോഴും പിന്തുടരാന്‍ പറ്റില്ല.
ഞാന്‍ :അതെന്താ?
നിഴല്‍:നീ വെളിച്ചതിലേക്കടുക്കുമ്പോള്‍ ഞാന്‍ നിന്നെ പിന്തുടരാം.പക്ഷെ നീ വെളിച്ചത്തില്‍ നിന്നകലുംബോള്‍ ഞാന്‍, നിന്റെ കറുത്ത രൂപം, മുന്നില്‍ നടക്കും. വെളിച്ചമില്ലാത്ത വീഥികള്‍ എനിക്കിഷ്ടമല്ല. നീ ഇരുളിനെ തേടുമ്പോള്‍,  നീ തനിച്ചാണ് യാത്ര.

Tuesday, August 16, 2011

ഞാന്‍

ജീവിതത്തിലുണ്ട് ഞാനെന്നും
 നിന്‍ ചാരെയെങ്കിലും
മരണത്തിലില്ല; നീ തനിച്ചാണ്
ആ യാത്രയിലെന്നും.

Monday, August 15, 2011

ആഗസ്റ്റ്‌ 15



ഒരിക്കല്‍ കൂടി,
ഒരാഗസ്റ്റ്‌ പതിനഞ്ച്,
ഒരു സ്വാതന്ത്ര്യദിനം.
പതിവുപോലെ
സൂര്യോദയം,
പിന്നെ, അസ്തമയം.
അടിമച്ചങ്ങല
ഒന്നുകൂടി മുറുക്കുവാന്‍,
വിജ്ഞാനത്തിന്‍ വെളിച്ചം
ഊതിക്കെടുത്തുവാന്‍,
അഴിമതിയില്‍
മുങ്ങിക്കുളിക്കുവാന്‍,
ചക്കരഭരണിയില്‍
കയ്യിട്ടുവാരാന്‍,
എന്‍ഡോസള്‍ഫാന്‍ ഇരകളെ
കണ്ടില്ലെന്നു നടിക്കാന്‍,
മുതലാളിത്തത്തിന് മുന്നില്‍
ഓചാനിച്ചു നില്‍കാന്‍,
എന്നിട്ട് തിരിഞ്ഞുനിന്നു
ഞാന്‍ ശക്തനെന്നു പറയാന്‍,
മനസ്സും മസ്തിഷ്കവും
വായുവും വെള്ളവും
വിറ്റുതുലക്കാന്‍,
എല്ലാത്തിനും വേണ്ടി
ഒരു ദിനം കൂടി.
ഒരു ശാംപൈന്‍ തുറന്നു
കെന്‍റുക്കി ചിക്കന്‍ ഫ്രൈയുടെ
മഹത്തായ സാനിദ്ധ്യത്തില്‍
ആഘോഷിക്കുന്നു നാം
നമ്മുടെ നാടിന്റെ  

Wednesday, August 10, 2011

മാറ്റം

തെളിനീരോഴുകിയിരുന്നു,
പണ്ടൊരു നാള്‍, ഈയാറില്‍.
നീലപ്പൊന്മകള്‍ പാറിനടന്നിരുന്നു,
പരല്മീനുകളനവധി
നീന്തിത്തുടിച്ചിരുന്നു.
കൊറ്റികളൊറ്റക്കാലില്‍ നിന്ന്
തപസ്സ് ചെയ്യുമായിരുന്നു.
മുളങ്കാടുകളെന്നും പൂത്തുലഞ്ഞു.
ഓണക്കാലത്തെ അവധിക്കു
സഹോദരങ്ങള്‍ക്കൊപ്പം
ചൂണ്ടയുമായി ഞാനും പോയിരുന്നു,
മീനുകളൊന്നും കിട്ടിയില്ലെങ്കിലും.
പുഴയില്‍ ആര്‍ത്തുല്ലസിച്ചു,
കടത്ത് തോണിയില്‍
കളിച്ചു രസിച്ചു.
ഇന്ന്,
സഹോദരങ്ങളില്ലിവിടെ,
അവര്‍ ദൂര ദേശങ്ങളില്‍.
അവധികള്‍, ഉറങ്ങിത്തീര്‍ക്കാന്‍.
പുഴയില്‍ കളിയുമില്ല, കുളിയുമില്ല!
മുളങ്കാടുകള്‍ വെട്ടിമാറ്റപ്പെട്ടു,
കൊറ്റികള്‍ തപ്സ്സുനിര്‍ത്തി.
പരല്മീനുകള്‍ ചത്തു പൊന്തി.
പൊന്മകള്‍ തീറ്റതേടിയലഞ്ഞു
പിന്നെ, പാറിയകന്നു പോയി.
തെളിനീര്‍ പുഴക്കിന്നു
പെട്രോള്‍ നിറം പകര്‍ന്നു.
സൂര്യരശ്മികളേറ്റതു
മിന്നിത്തിളങ്ങി നില്‍ക്കുന്നു.
മണല്‍ ലോറികളും
കഴുകുന്ന വാഹനങ്ങളും
പുഴയെ കൊന്നു തിന്നുന്നു.
ഇത് ഗ്രാമീണതയില്‍ നിന്നും
നാഗരികതയിലേക്കുള്ള മാറ്റമെന്നു
ആശ്വസിക്കുന്നു ഈ സമൂഹം.
എന്നാലും ഒരു നെഞ്ചിടിപ്പ്,
മാറ്റം സ്വാതന്ത്ര്യത്തില്‍ നിന്നും
അടിമത്തത്തിലേക്കാകുമോ?

Tuesday, August 9, 2011

മലര്‍വാടി


പൂവൊന്നെനിക്ക് വേണമെന്നുണ്ടായിരുന്നു,
പുഞ്ചിരി ക്കുന്ന, സുഗന്ധം വീശുന്നൊരുപുഷ്പം.
മന്ദഹാസം തൂകുന്നൊരാ സ്വര്‍ഗപ്പൂവിനായി
മലര്‍വാടിയിലേറെ തിരഞ്ഞു ഞാനന്ന്‍.
പൂത്തുലഞ്ഞു നില്‍കുന്ന ജമന്തി
പക്ഷേ, സുഗന്ധം വീശുന്നില്ലായിരുന്നു.
മഞ്ഞിന്‍ നിറമുള്ള മുല്ലപ്പൂവിന്
മോഹിച്ചത്രയും വലുപ്പമില്ലായിരുന്നു.
മന്ദസ്മിതം തൂകുന്ന പനന്നീരിനാണേല്‍
മുള്ള് നിറഞ്ഞൊരു മേനിയും!
ഈ പൂന്തോപ്പൊരു പള്ളിപ്പറംബുപോലെ-
ന്നൊരു വേള ചിന്തിച്ചു പോയി ഞാന്‍!
പൂകളെത്തിരഞ്ഞു നടന്നു ഞാന്‍ അന്ധമായി
പൂന്തോപ്പ് പിന്നിട്ടു, പുല്‍മൈതാനവും.
കാട്ടുവഴിലേറെ പരതി നിന്നു പിന്നെയും,
കാട്ടിലും ഞാനേറെ നടന്നന്വേഷിച്ചു.
ഓരോ പൂവിനുമോരോ ദോഷങ്ങള്‍
ഓരോ മനുഷ്യനുമെന്നപോലെ.
കാര്യങ്ങളോരോന്നു ചിന്തിച്ചു നടക്കവേ,
കണ്ട് ഞാന്‍ മുന്നില്‍, അനന്തമായി മരുപ്പറംബ്.
കായില്ല, പൂവില്ല, ചെടിയില്ലെവിടെയും
കണ്കുളിര്‍ക്കെയോന്നു കാണുവാന്‍!
എത്ര സുന്ദരം! മുന്കണ്ട പൂക്കളത്രയും,
ഓര്‍ത്തുപോയാ പൂന്തോപ്പ്, ഞാനന്നേരം.
ദോഷങ്ങളില്ലാത്തൊരു പുഷ്പവും നമുക്കില്ല,
ദോഷങ്ങളില്ലാതൊരു മനുഷ്യ ജീവിയും.
ദോഷങ്ങളെ മറന്നു സ്നേഹിപ്പതെങ്കില്‍
ദാരിദ്ര്യമില്ല, സുഹൃത്തുക്കളില്‍ നമുക്കെന്നും. 

Sunday, August 7, 2011

സ്നേഹം

ഒരു റെഡ്‌ റോസിന് വില
ടെന്‍ റുപ്പീസ്,
ഒരു വലന്റൈന്‍ കാര്‍ഡിന്
ഫിഫ്റ്റി റുപ്പീസ്,
ഒരു വലന്റൈന്‍ ഗിഫ്റ്റ്-
ഹണ്‍ഡ്റഡ് റുപ്പീസ്.
അന്ന് വൈകുന്നേരം
എനിക്ക് കിട്ടിയ സ്നേഹങ്ങള്‍
ഞാനളന്നു നോക്കി.
എന്റെ പ്രിയ തോഴന്‍ തന്നത്,
പത്ത് രൂപ മാത്രം.
കളിത്തോഴി തന്നത് ഫിഫ്റ്റി.
എന്റെ ക്ലാസ്മേറ്റ്സ്
വണ്‍ ഹണ്‍ഡ്റഡ് റുപ്പീസ്.
എന്റെ കാമുകന്
അഞ്ഞൂറിനടുത്ത് സ്നേഹം.
ഇതൊന്നും നല്‍കാത്ത
എന്റെ മാതാപിതാക്കള്‍,
സഹോദരന്മാര്‍.
ഇവര്‍ക്കൊന്നും എന്നോടെന്താ
സ്നേഹമില്ലാത്തത്?
അറ്റ് ലീസ്റ്റ്, ലവ് ഫോര്‍ വണ്‍ റുപ്പീ?

ജീവിതം

പിറക്കുന്നുവീമണ്ണിലെങ്കില്‍
പാറിപ്പറക്കണം നീ പാരാകെ
പതറാതെ ഉയരണം വാനിലോളം.
മായാത്ത മുദ്രകള്‍ ഒന്നുമില്ലെങ്കില്‍
മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കലും.