Wednesday, August 24, 2011

നിഴല്‍

നിഴല്‍: നിങ്ങളെങ്ങോട്ടാ?
ഞാന്‍ :എവിടെക്കായാലും നിനക്കെന്താ? നിനക്കെന്നെ പിന്തുടര്‍ന്നാല്‍ പോരെ?
നിഴല്‍:എപ്പോഴും പിന്തുടരാന്‍ പറ്റില്ല.
ഞാന്‍ :അതെന്താ?
നിഴല്‍:നീ വെളിച്ചതിലേക്കടുക്കുമ്പോള്‍ ഞാന്‍ നിന്നെ പിന്തുടരാം.പക്ഷെ നീ വെളിച്ചത്തില്‍ നിന്നകലുംബോള്‍ ഞാന്‍, നിന്റെ കറുത്ത രൂപം, മുന്നില്‍ നടക്കും. വെളിച്ചമില്ലാത്ത വീഥികള്‍ എനിക്കിഷ്ടമല്ല. നീ ഇരുളിനെ തേടുമ്പോള്‍,  നീ തനിച്ചാണ് യാത്ര.

Tuesday, August 16, 2011

ഞാന്‍

ജീവിതത്തിലുണ്ട് ഞാനെന്നും
 നിന്‍ ചാരെയെങ്കിലും
മരണത്തിലില്ല; നീ തനിച്ചാണ്
ആ യാത്രയിലെന്നും.

Monday, August 15, 2011

ആഗസ്റ്റ്‌ 15



ഒരിക്കല്‍ കൂടി,
ഒരാഗസ്റ്റ്‌ പതിനഞ്ച്,
ഒരു സ്വാതന്ത്ര്യദിനം.
പതിവുപോലെ
സൂര്യോദയം,
പിന്നെ, അസ്തമയം.
അടിമച്ചങ്ങല
ഒന്നുകൂടി മുറുക്കുവാന്‍,
വിജ്ഞാനത്തിന്‍ വെളിച്ചം
ഊതിക്കെടുത്തുവാന്‍,
അഴിമതിയില്‍
മുങ്ങിക്കുളിക്കുവാന്‍,
ചക്കരഭരണിയില്‍
കയ്യിട്ടുവാരാന്‍,
എന്‍ഡോസള്‍ഫാന്‍ ഇരകളെ
കണ്ടില്ലെന്നു നടിക്കാന്‍,
മുതലാളിത്തത്തിന് മുന്നില്‍
ഓചാനിച്ചു നില്‍കാന്‍,
എന്നിട്ട് തിരിഞ്ഞുനിന്നു
ഞാന്‍ ശക്തനെന്നു പറയാന്‍,
മനസ്സും മസ്തിഷ്കവും
വായുവും വെള്ളവും
വിറ്റുതുലക്കാന്‍,
എല്ലാത്തിനും വേണ്ടി
ഒരു ദിനം കൂടി.
ഒരു ശാംപൈന്‍ തുറന്നു
കെന്‍റുക്കി ചിക്കന്‍ ഫ്രൈയുടെ
മഹത്തായ സാനിദ്ധ്യത്തില്‍
ആഘോഷിക്കുന്നു നാം
നമ്മുടെ നാടിന്റെ  

Wednesday, August 10, 2011

മാറ്റം

തെളിനീരോഴുകിയിരുന്നു,
പണ്ടൊരു നാള്‍, ഈയാറില്‍.
നീലപ്പൊന്മകള്‍ പാറിനടന്നിരുന്നു,
പരല്മീനുകളനവധി
നീന്തിത്തുടിച്ചിരുന്നു.
കൊറ്റികളൊറ്റക്കാലില്‍ നിന്ന്
തപസ്സ് ചെയ്യുമായിരുന്നു.
മുളങ്കാടുകളെന്നും പൂത്തുലഞ്ഞു.
ഓണക്കാലത്തെ അവധിക്കു
സഹോദരങ്ങള്‍ക്കൊപ്പം
ചൂണ്ടയുമായി ഞാനും പോയിരുന്നു,
മീനുകളൊന്നും കിട്ടിയില്ലെങ്കിലും.
പുഴയില്‍ ആര്‍ത്തുല്ലസിച്ചു,
കടത്ത് തോണിയില്‍
കളിച്ചു രസിച്ചു.
ഇന്ന്,
സഹോദരങ്ങളില്ലിവിടെ,
അവര്‍ ദൂര ദേശങ്ങളില്‍.
അവധികള്‍, ഉറങ്ങിത്തീര്‍ക്കാന്‍.
പുഴയില്‍ കളിയുമില്ല, കുളിയുമില്ല!
മുളങ്കാടുകള്‍ വെട്ടിമാറ്റപ്പെട്ടു,
കൊറ്റികള്‍ തപ്സ്സുനിര്‍ത്തി.
പരല്മീനുകള്‍ ചത്തു പൊന്തി.
പൊന്മകള്‍ തീറ്റതേടിയലഞ്ഞു
പിന്നെ, പാറിയകന്നു പോയി.
തെളിനീര്‍ പുഴക്കിന്നു
പെട്രോള്‍ നിറം പകര്‍ന്നു.
സൂര്യരശ്മികളേറ്റതു
മിന്നിത്തിളങ്ങി നില്‍ക്കുന്നു.
മണല്‍ ലോറികളും
കഴുകുന്ന വാഹനങ്ങളും
പുഴയെ കൊന്നു തിന്നുന്നു.
ഇത് ഗ്രാമീണതയില്‍ നിന്നും
നാഗരികതയിലേക്കുള്ള മാറ്റമെന്നു
ആശ്വസിക്കുന്നു ഈ സമൂഹം.
എന്നാലും ഒരു നെഞ്ചിടിപ്പ്,
മാറ്റം സ്വാതന്ത്ര്യത്തില്‍ നിന്നും
അടിമത്തത്തിലേക്കാകുമോ?

Tuesday, August 9, 2011

മലര്‍വാടി


പൂവൊന്നെനിക്ക് വേണമെന്നുണ്ടായിരുന്നു,
പുഞ്ചിരി ക്കുന്ന, സുഗന്ധം വീശുന്നൊരുപുഷ്പം.
മന്ദഹാസം തൂകുന്നൊരാ സ്വര്‍ഗപ്പൂവിനായി
മലര്‍വാടിയിലേറെ തിരഞ്ഞു ഞാനന്ന്‍.
പൂത്തുലഞ്ഞു നില്‍കുന്ന ജമന്തി
പക്ഷേ, സുഗന്ധം വീശുന്നില്ലായിരുന്നു.
മഞ്ഞിന്‍ നിറമുള്ള മുല്ലപ്പൂവിന്
മോഹിച്ചത്രയും വലുപ്പമില്ലായിരുന്നു.
മന്ദസ്മിതം തൂകുന്ന പനന്നീരിനാണേല്‍
മുള്ള് നിറഞ്ഞൊരു മേനിയും!
ഈ പൂന്തോപ്പൊരു പള്ളിപ്പറംബുപോലെ-
ന്നൊരു വേള ചിന്തിച്ചു പോയി ഞാന്‍!
പൂകളെത്തിരഞ്ഞു നടന്നു ഞാന്‍ അന്ധമായി
പൂന്തോപ്പ് പിന്നിട്ടു, പുല്‍മൈതാനവും.
കാട്ടുവഴിലേറെ പരതി നിന്നു പിന്നെയും,
കാട്ടിലും ഞാനേറെ നടന്നന്വേഷിച്ചു.
ഓരോ പൂവിനുമോരോ ദോഷങ്ങള്‍
ഓരോ മനുഷ്യനുമെന്നപോലെ.
കാര്യങ്ങളോരോന്നു ചിന്തിച്ചു നടക്കവേ,
കണ്ട് ഞാന്‍ മുന്നില്‍, അനന്തമായി മരുപ്പറംബ്.
കായില്ല, പൂവില്ല, ചെടിയില്ലെവിടെയും
കണ്കുളിര്‍ക്കെയോന്നു കാണുവാന്‍!
എത്ര സുന്ദരം! മുന്കണ്ട പൂക്കളത്രയും,
ഓര്‍ത്തുപോയാ പൂന്തോപ്പ്, ഞാനന്നേരം.
ദോഷങ്ങളില്ലാത്തൊരു പുഷ്പവും നമുക്കില്ല,
ദോഷങ്ങളില്ലാതൊരു മനുഷ്യ ജീവിയും.
ദോഷങ്ങളെ മറന്നു സ്നേഹിപ്പതെങ്കില്‍
ദാരിദ്ര്യമില്ല, സുഹൃത്തുക്കളില്‍ നമുക്കെന്നും. 

Sunday, August 7, 2011

സ്നേഹം

ഒരു റെഡ്‌ റോസിന് വില
ടെന്‍ റുപ്പീസ്,
ഒരു വലന്റൈന്‍ കാര്‍ഡിന്
ഫിഫ്റ്റി റുപ്പീസ്,
ഒരു വലന്റൈന്‍ ഗിഫ്റ്റ്-
ഹണ്‍ഡ്റഡ് റുപ്പീസ്.
അന്ന് വൈകുന്നേരം
എനിക്ക് കിട്ടിയ സ്നേഹങ്ങള്‍
ഞാനളന്നു നോക്കി.
എന്റെ പ്രിയ തോഴന്‍ തന്നത്,
പത്ത് രൂപ മാത്രം.
കളിത്തോഴി തന്നത് ഫിഫ്റ്റി.
എന്റെ ക്ലാസ്മേറ്റ്സ്
വണ്‍ ഹണ്‍ഡ്റഡ് റുപ്പീസ്.
എന്റെ കാമുകന്
അഞ്ഞൂറിനടുത്ത് സ്നേഹം.
ഇതൊന്നും നല്‍കാത്ത
എന്റെ മാതാപിതാക്കള്‍,
സഹോദരന്മാര്‍.
ഇവര്‍ക്കൊന്നും എന്നോടെന്താ
സ്നേഹമില്ലാത്തത്?
അറ്റ് ലീസ്റ്റ്, ലവ് ഫോര്‍ വണ്‍ റുപ്പീ?

ജീവിതം

പിറക്കുന്നുവീമണ്ണിലെങ്കില്‍
പാറിപ്പറക്കണം നീ പാരാകെ
പതറാതെ ഉയരണം വാനിലോളം.
മായാത്ത മുദ്രകള്‍ ഒന്നുമില്ലെങ്കില്‍
മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കലും.

Saturday, August 6, 2011

ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡെ!



എന്നാത്മ സുഹൃത്തിന്
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡെ!
ഈ സ്നേഹം പങ്കുവെക്കുവാന്‍
ഒരു ദിനം നല്‍കിയ സമൂഹത്തിനു,
ഒരായിരം നന്ദി!
തിരക്കാണ് സുഹ്രുത്തേ, ജീവിതം.
എന്നുമെന്നുമോര്‍ക്കാന്‍ പ്രയാസം.
എങ്കിലും നമുക്കീ ദിനമുണ്ടല്ലോ
പരസ്പരം ഓര്‍മിക്കുവാന്‍
ഈ സ്നേഹം പങ്കുവെക്കുവാന്‍...!
രാഷ്ട്രീയം പറഞ്ഞന്നു നമ്മള്‍
പരസ്പരം തല്ലിയതോര്‍മയുണ്ടോ?
ഇന്നതോര്‍ത്തു ചിരിക്കുന്നു,
ആദര്‍ശത്തിലെവിടെ ആത്മബന്ധം?
നീയാണരികിലെന്നറിയാന്‍
നാളേറെ കഴിയേണ്ടിവന്നെനിക്ക്.
അത്ത്രയേറെ നമ്മുടെ ഹൃദയങ്ങള്‍
അകലങ്ങളിലായിരുന്നു.
എങ്കിലും, ഇന്നീ ദിനത്തില്‍,
നമുക്ക് സൌഹൃദം പങ്കിടാം.
നാളെയിത് നിലനിന്നില്ലെന്കിലോ..
നീ വരുമെന്ന വിശ്വാസത്തില്‍.
ഞാന്‍ കാത്തിരിക്കും.
NB: ഒരു 'വിദേശി'യുണ്ടിവിടെ,
      നമുക്കത് പൊട്ടിക്കാം.
        പുതിയ സി.ഡികളുണ്ടെങ്കില്‍
കയ്യില്‍ കരുതുക.

മരണം

ആത്മാവിനെ തൂക്കാന്‍
എനോക്കൊരു തുലാസ് വേണം.
ആരോ പറഞ്ഞു
ആത്മാവുള്ള ശരീരവും
ആത്മാവില്ലാത്ത ശരീരവും
ഒരേ തുലാസില്‍ തൂക്കുക,
എന്നിട്ട്, ആദ്യത്തേതില്‍ നിന്നും
രണ്ടാമത്തേത് കുറക്കുക.
അങ്ങിനെ ഞാന്‍ കുറച്ചപ്പോള്‍
ആകാശത്തില്‍ നിന്നും ഞാന്‍ കണ്ടു,
എനിക്ക് ശരീരമില്ലായിരുന്നു,
ആത്മാവ് മാത്രം!

Thursday, August 4, 2011

മഴത്തുള്ളിയുടെ കഥ.


പറന്നു വന്ന മഴത്തുള്ളിയില്‍,
ആദ്യം ഞാന്‍ കണ്ടത്,
ഇലയുടെ പച്ച നിറം.
പിന്നെയതിറ്റി വീണത്
ഒരു പനനീര്‍ പൂവിതളില്‍.
ആ നിറവും ഗന്ധവുമുള്‍കൊണ്ട്.
മണ്ണില്‍ നിവര്‍ന്നു നിന്ന പുല്ലിലേക്ക്,
കണ്മിഴിച്ച പുല്ചെടിക്കഹ്ലാദം.
സൂര്യ രശ്മിയില്‍ ലയിക്കാനായി
മഴത്തുള്ളി ഇഴഞ്ഞു നീങ്ങിയത്,
പുല്ചെടിയുടെ നാംബിലേക്ക്.
ഒരു വജ്രം കണക്കെ ശോഭിച്ചത്,
തന്നുള്ളിലൊരു സൂര്യനുണ്ടെന്ന പോല്‍.
നിനക്കാതെ വന്ന കുഞ്ഞിക്കാറ്റ് പക്ഷെ
തട്ടിത്താഴെയിട്ടാ മഴത്തുള്ളിയെ...
നിഷ്കരുണമെന്നെല്ലാതെന്ത് പറയാന്‍!
നീയും എന്നുള്ളിലെ മഴത്തുള്ളിയായിരുന്നു.

കണ്ണ്


കണ്ണില്‍,
കടലുണ്ട്, തിരമാലകളും.
കണ്ണ്,
പാടും, പറയും,
ചിരിക്കും, കരയും.
സ്വപ്നം നിറഞ്ഞ കണ്ണുണ്ട്,
സംസാരിക്കുന്ന കണ്ണുണ്ട്.
തിളങ്ങുന്ന കണ്ണുകളില്‍,
തിളയ്ക്കുന്ന യൗവ്വനം.
കണ്ണ് വേണ്ടാത്ത മനക്കണ്ണുണ്ട്,
കാഴ്ച വേണ്ടാത്ത ഉള്‍കാഴ്ചയും.
കണ്ണുണ്ടായിട്ടും,
കണ്ണീചോര ഇല്ലാത്തവരുണ്ട്,
കാഴ്ചപ്പാടും ഉള്‍കാഴ്ചയും
ഇല്ലാത്തവരുണ്ട്.
കാണുന്നതൊക്കെയും സത്യമാണെങ്കിലും
കാണാത്ത സത്യങ്ങളാനതികവും.
ഇത്തിരിപ്പോന്നതെങ്കിലുമോര്‍ക്കൂ
കണ്ണിനു കാഴ്ചപ്പാടുകളെത്ര!

Wednesday, August 3, 2011

തീവണ്ടിക്കാഴ്ചകള്‍

അടുത്തിരിക്കുന്ന യുവതി, മൊബൈല്‍ ഫോണില്‍,
യാത്രയിലും പിരിയാത്ത സുഹ്ര്‍ദ്ബന്ധവുമായി.
എതിരെ ഇരിക്കുന്ന മദ്ധ്യവയസ്കന്‍
തലേന്നത്തെ ഉറക്കക്ഷീനം മാറ്റുന്നു.
അപ്പുറത്ത്‌ ഒരമ്മ കുഞ്ഞിനെ മുലയൂട്ടുന്നു,
ഉയര്‍ന്നു വരുന്ന ജീവിതബന്ധങ്ങള്‍!
അകത്തെ കാഴ്ചകള്‍ വിരസമായപ്പോള്‍
ഓടിമറയുന്ന പുറത്തെ കാഴ്ചകളില്‍ അഭയം തേടി.
സ്യൂരനെ തൊടാന്‍ കുതിച്ചുയരുന്ന തെങ്ങുകള്‍,
വിടര്‍ന്ന മയില്‍പ്പീലികള്‍ പോലെ തെങ്ങോലകള്‍,
കാറ്റത്തു നൃത്തം ചവിട്ടി നില്‍ക്കുന്നു.
അതിന്റെ മടെലെടുത്ത് ബാറ്റാക്കി,
കോലുകള്‍ മണ്ണിലാഴ്ത്തി സ്റ്റെമ്മാക്കി,
പാടങ്ങള്‍ പിച്ചാക്കി കളിക്കുന്ന കുട്ടികള്‍.
നട്ടുച്ചവെയിലില്‍ പെറ്റികോട്ടിട്ടോടുന്ന ബാലിക.
വരണ്ടുണങ്ങിയ പാടങ്ങള്‍ക്കിടയില്‍
പച്ച പുതച്ച ഒരു തുണ്ടു ഭൂമി,
അതില്‍ അന്നം തേടിയെത്തിയ കൊറ്റികള്‍.
അനന്തതയിലേക്ക് യാത്ര തിരിക്കുന്നവരോട്
കൈവീശിക്കാണിക്കുന്ന പൈതങ്ങള്‍.
അന്യര്‍ക്ക് കൈവീശുന്നത് സംസ്കരമല്ലെന്നു
പഠിപ്പിച്ച അദ്ധ്യാപകനെ മനസ്സില്‍ ധ്യാനിച്ച്
സംസ്കാരസംബന്നയാകാന്‍ വേണ്ടി ഞാന്‍
ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടില്ലെന്നു വെച്ചു.
പൂക്കളെയും ചെടികളേയും വൃക്ഷങ്ങളേയും
നാടിനെയും വീടിനെയും പിന്നിലാക്കി
ലക്ഷത്തിലെക്കിഴയുന്ന ഒരു വന്‍ സര്‍പ്പം.
അതിനുള്ളില്‍ ഞാനും എന്റെ കാഴ്ചകളും.

Tuesday, August 2, 2011

മരത്തിന്റെ സന്തോഷം.

ദു:ഖിച്ചു നില്‍കുന്ന മരത്തെ കണ്ട്,
കുളത്തിലെ മീന്‍ കുഞ്ഞൊന്നു പറഞ്ഞു,
"കൊതിയില്ലേ സ്നേഹിതാ നീന്തിടുവാന്‍,
ഈ കുളമൊക്കെ ഒന്നു കറങ്ങിടുവാന്‍."
തേങ്ങലുള്ളിലൊതുക്കി മരം മൊഴിഞ്ഞു,
"തന്നില്ലനിയാ ദൈവം എനിക്കീ കഴിവ്."
അരിച്ചു വന്ന കുഞ്ഞു പുഴു ചൊല്ലി,
"ഹാ! കഷ്ടം, വ്റ്ക്ഷമേ നിന്നുടെ കാര്യം,
മെല്ലെയൊന്നരിക്കുവാനൊക്കുനില്ലല്ലോ നിനക്കു!"
പാറിവന്ന കുഞ്ഞിക്കുരുവിയും പാടി
നിലത്തുറഞ്ഞു പോയ വ്റ്ക്ഷത്തിന്‍ ഗതി.
"തടിമിടുക്കുണ്ട്, കൈകളായിരം,
പക്ഷേ അനങ്ങുവാന്‍ വയ്യ, ഒരേ നില്പ്."
നടന്നടുത്ത മര്‍ത്ത്യനുമപ്പോള്‍,
വ്റ്ക്ഷത്തെക്കണ്ടങ്ങു സഹതപിച്ചു.
"സ്നേഹിതാ, നീയെത്ര വലിയവന്‍, പക്ഷേ-
ഞാന്‍ കൈവരിച്ച പുരോഗതിയെത്ര!
വിപ്ലവങ്ങല്‍ കൊണ്ടു മുന്നോട്ടു കുതിച്ചു,
യുദ്ധങ്ങല്‍ കൊണ്ടു ചരിത്രം തിരുത്തി.
വെട്ടിപ്പിടിച്ചു, ജയിച്ചടക്കി, ഞാന്‍
ദൈവം നല്‍കിയ ഈ വിശേഷണബുദ്ധികൊണ്ട്."
ഇതു കേട്ടു വ്റ്ക്ഷം തലയുയര്‍ത്തി,
ചില്ലകളാട്ടി വ്റ്ക്ഷം, ചിരി വിടര്‍ത്തി.
കഴിവുകളൊന്നും നല്‍കാത്ത ദൈവത്തിനു
ഉള്ളു തുറ്ന്നു നന്ദി പറഞ്ഞു.


കടപ്പാട് - ഒ.വി.വിജയന്‍റെ കാര്‍ട്ടൂണുകള്‍.

മെഴുകുതിരി

ഉരുകിയൊലിക്കുന്ന മെഴുകുതിരി.
അതിനെ നോക്കി അച്ചന്‍,
"കുടുംബത്തിനായി രാപ്പകലുരുകുന്നു
ഈ മെഴുകുതിരി പോലെ ഞാനും."
വിദ്ധ്യാര്‍ത്തിയായ മകള്‍ പരിഭവപ്പെട്ടു,
"ഞങ്ങളുരുകുന്നു നിത്യം,
രക്ഷിതാക്കള്‍ക്കായി, അദ്ധ്യാപകര്‍ക്കായി,

അവാരുടെ ആശകള്‍ക്കായി."
ഉടന്‍ പ്രവാസി മകന്‍ ഇടപെട്ടു,
"ശരിക്കുമുരുകുന്നവര്‍ പ്രവാസികള്‍,
ചോരനീരാക്കിയവര്‍ വേലചെയ്യുംബോള്‍."
അമ്മയ്ക്കതു രസിച്ചില്ല,
"ആമ്മമാര്‍ ഉരുകുന്നത്ത്രയാരും
ഉരുകുന്നില്ല"ത്ത്രെയെന്ന കാരണം.
സ്ത്രീകളാണു ശെരിക്കും മെഴുകുതിരിയെന്നു
ഫെമിനിസ്റ്റായിപ്പിറന്ന മരുമകള്‍,
"അവള്‍ ഭാര്യയായി, അമ്മയായി
ഏവര്‍ക്കും വെളിച്ചമേകുന്നു,
സ്വയം ഉരുകിയൊലിച്ചുകൊണ്ട്."
ഇതെല്ലാം കേട്ടു മെഴുകുതിരി
ഒന്നു മന്ദഹസിച്ചു, പിന്നെ-
ആര്‍ത്തട്ടഹസിച്ചു ചിരിച്ചു.
എനിട്ടു മെല്ലെ, മെല്ലെ, കെട്ടടങ്ങി.

Monday, August 1, 2011

പോസ്റ്റ് മോഡേര്‍ണ്‍ എന്നാല്‍..

ആ കമ്പാര്‍ട്ടുമെന്റില്‍ ആകെയുണ്ടായിരുന്ന പെണ്‍കുട്ടി അവള്‍ മാത്രമായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന സീറ്റ് കണ്ട പാടേ ഞാന്‍ ചാടി കേറിയിരുന്നു. ഇരുന്ന ശേഷമാണ്  ഞാന്‍ അവളെ ശ്രദ്ധിച്ചത്. തോളറ്റം വളര്‍ത്തിയ ചുരുണ്ട മുടി ഒരു പോണി ടൈല്‍ ആക്കി കെട്ടിവെച്ചിരിക്കുന്നു. ജീന്‍സും ടി-ഷര്‍ട്ടും. സുന്ദരി. കയ്യില്‍ സ്കൂള്‍ ബാഗും ട്രാവല്‍ ബാഗുമുണ്ട്. എന്നെ പോലെ ഏതൊ ഹോസ്റ്റലില്‍ നിന്നും വരുന്ന വിദ്ധ്യാ൪ഥിനിയയിരിക്കും. പ്രായം കണ്ടിട്ട് കോളേജില്‍ നിന്നും വരുന്നതാവാനാണ് സാദ്ധ്യത. 
ഒരു ബുക്കില്‍ തല പൂഴ്ത്തിവേക്കുന്ന ഞാന്‍ എന്തുകൊണ്ടോ ഇവളോട്‌ ചിരിച്ചു. 
"പേരെന്താ?" അവളായിരുന്നു ആദ്യം ചോദിച്ചത്. 
"നജീബ, നിങ്ങളുടെയോ?"
"ശിന്സി."
ഇനി ചോദ്യം ഞാന്‍ ചോദിക്കണല്ലോ എന്നാലോജിച്ച്ചു കുറച്ചു നേരം ഇരുന്നു. അവസാനം ഒന്ന് കിട്ടി.
"എവിടെയാ പഠിക്കുന്നത്?"
"മംഗലാപുരം. എം. ബി. എ-ക്ക്.   നിങ്ങളോ?"
"ഞാന്‍ കണ്ണൂരാ. ബി.ടെക്. എന്റെ വീട് മലപ്പുറം."
"ഞാന്‍ തൃശ്ശൂരില്‍ നിന്നാ. മണ്ണുത്തി. കേട്ടിട്ടുണ്ടോ?"
"ഓ. അഗ്രിസുല്ടുരെ കോളേജ് ഉള്ള സ്ഥലമല്ലേ?"
"അതെ. അത് കഴിഞ്ഞു പോകണം." 
വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടും മുഖാമുഖം നോക്കിയിരുന്നു മടുത്തതുകൊണ്ടും ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അവള്‍ടെ ഡാഡി-ഉം mummy-ഉം ഡോക്ടര്സ്-ആണ്. ആകെയുള്ള ആങ്ങള +2-വിനു പഠിക്കുന്നു. അവനും ഹോസ്റ്റലില്‍ തന്നെ.
"അതെന്താ അവനെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത്? തൃശ്ശൂരില്‍ നല്ല +൨ സ്കൂളുകള്‍ ഉണ്ടല്ലോ." ഞാന്‍ പറഞ്ഞു.
"അത് ഡാഡി-യുടെയും മമ്മി-യുടെയും വിശ്വാസമാ. ഹോസ്റ്റലില്‍ നിന്നാലേ മക്കള്‍ ശേരിയാവത്തൊള്ളൂന്ന്ന്നു." ഒന്ന് നിര്‍ത്തിയിട്ടു അവള്‍ പിന്നെയും തുടര്‍ന്നു. "ഞാന്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഹോസ്റ്റല്‍-ഇലാ."
"അഞ്ചു വയസ്സു മുതല്‍ ഹോസ്റ്റെലിലോ.....?"
എന്റെ അദ്ഭുതം കണ്ടവള്‍ പൊട്ടിച്ചിരിച്ചു. 
"അഞ്ചെല്ല. നാലെര വയസ്സു മുതല്‍ ഞാന്‍ ഹോസ്റ്റെലിലാ. അന്നു തൊട്ടു ഇന്നു വരെ ഞാന്‍..." അവള്‍ വിരലുകള്‍ എണ്ണാന്‍ തുടങ്ങി. "...ഞാന്‍ പതിനഞ്ചു ഹോസ്റ്റെലില്‍ നിന്നിട്ടുണ്ടു."
"നിന്നെ സമ്മതിക്കണം. ഒരു ഹോസ്റ്റെലില്‍ നിന്നിട്ടു തന്നെ എനിക്കു മതിയായി", ഞാന്‍ ഹോസ്റ്റെലിന്റെ മടുപ്പു മറച്ചു വെച്ചില്ല. "വീട്ടില്‍ പോകാനുള്ള ദിവസങ്ങള്‍ എണ്ണിയെണ്ണി ഇരിക്കുകയാ."
"എനിക്കു വീടാ ബോറ്. മാസത്തില്‍ ടൂ ടു ത്രീ ഡൈസ്. അത്രയേ വീടു രസമുള്ളൂ."
പത്ത്രത്തിലും മാസികകളിലും മാത്രം വായിച്ചറിഞ്ഞ ആ 'അത്യാധുനിക യുഗത്തിന്റെ' സന്തതിയായിരിക്കണം ഇവള്‍. ഞാന്‍ മനസ്സില്‍ പറഞ്ഞു. അല്ലാതെ ആരെങ്കിലും ഇങ്ങ്നെയൊക്കെ പറയുമോ?
"അപ്പൊ കോര്‍സ് കഴിഞ്ഞാല്‍ എന്തു ചെയ്യും?"  ഞാന്‍ ചോദിച്ചു.
ഉടനെ വന്നു മറുപടി, "അതിനല്ലേ വര്‍ക്കിങ്ങ് വുമണ്‍സ് ഹോസ്റ്റെല്‍. ഒരു ജോലിയും വാങ്ങി അവിടെ നില്‍ക്കും."
"അപ്പൊ കല്യാണം?"
"കല്യാണം എന്നൊരു വാക്കു എന്റെ ഡിക്ഷ്നറിയില്‍ ഇല്ല. ഐ ഹൈറ്റ് മെന്‍!"
ദൈവമേ, എതെന്തു സാധനം??!!
"അപ്പൊ നിനക്കു വയസ്സാകുംബോള്‍ നീ എന്തു ചെയ്യും? സഹായത്തിനു ആരെങ്കിലും വേണ്ടേ?" വീടിന്റെയും കുടുംബത്തിന്റെയും, ആവിശ്യം അവളെ പറ്ഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.
"നിനക്കൊട്ടും ബുദ്ധിയില്ലല്ലൊ മോളേ", അവളെന്നെ കളിയാക്കി. "അതിനല്ലേ കൂണു പോലെ മുളച്ചുപൊന്തുന്ന ഓള്‍ട് ഏജ് ഹോമുകള്‍! കുറച്ചു പൈസ കൊടുത്താല്‍ അവര്‍ നമ്മളെ നോക്കിക്കൊള്ളും."
എനിക്കു മറുപടിയില്ലായിരുന്നു.

പിന്‍ കുറി:
കോണ്‍വെന്റ് രക്ഷതി കൗമാരേ,ഹോസ്റ്റെല്‍ രക്ഷതി യൗവ്വന്നേ,വ്റ്ദ്ധസദനം രക്ഷതി വാര്‍ദ്ധക്യേ,ന: സ്ത്രീ പാരതന്ത്ര്യമര്‍ഹതി!